പൂച്ചിന്നിപ്പാടം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതു മൂലം രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും തളര്‍ന്നു പോയ ദര്‍ശന എന്ന കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലെ ചികിത്സയും പരിചരണവുമാണ്. ദിവസവും ഫിസിയോതെറാപ്പി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചാണ് ശസ്ത്രക്രിയയ്്ക്കു ശേഷം ശ്രീചിത്തിര തിരുനാള്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞയച്ചത്. എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഫിസിയോതെറാപ്പി ആഴ്ചയിലൊരിക്കലേ ചെയ്യാന്‍ കഴിഞ്ഞുളളൂ. ശാന്തിഭവന്‍ ഹോസ്പിറ്റലില്‍ ദിവസവും സൗജന്യമായി ഫിസിയോതെറാപ്പി ചെയ്യാന്‍ സൗകര്യം ഒരുക്കിയതോടെ ദര്‍ശനയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമായി. തളര്‍ന്നുപോയിരുന്ന കഴുത്തിന് ബലംവെച്ചുതുടങ്ങി. തനിയെ എഴുന്നേല്‍ക്കാനും ശ്രമിച്ചുതുടങ്ങി. അങ്ങിനെ പുതിയ ജീവിതത്തിലേക്ക് ശാന്തിഭവന്‍ ദര്‍ശനയക്ക് കരുത്തു പകര്‍ന്നു.
ഇനി ദര്‍ശനയുടെ കഥയിലേക്ക്...
രണ്ടു വര്‍ഷം മുമ്പ് വരെ സാധാരണ കുട്ടിയായിരുന്നു ദര്‍ശന. പഠിക്കാന്‍ മിടുക്കിയായ സംസ്‌കൃതത്തെ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു ചേച്ചിമാരുടെ ഒരു കുഞ്ഞനിയത്തിയായി പാറി നടന്നിരുന്നവള്‍. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യാദൃശ്ചികമായി വന്ന ഒരു തലവേദനയാണ് ഈ കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ബ്രെയിന്‍ ട്യൂമറാണെന്ന് മനസ്സിലായി. തുടര്‍ന്ന് 2015 ജൂലൈയില്‍ ആദ്യ ശസ്ത്രക്രിയ നടത്തി. തല തുറന്നുളള ശസ്ത്രക്രിയയ്ക്കു ശേഷം അധികം വൈകാതെ ദര്‍ശന സുഖം പ്രാപിച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി ബ്രെയിന്‍ ട്യൂമര്‍ ഈ കൊച്ചുകുട്ടിയോട് അന്തിമ പോരാട്ടത്തിനെത്തി. ആദ്യ തവണയേക്കാള്‍ സ്ഥിതി ഗുരുതരമായി. പിന്നീട് കാഴ്ചയേയും ബാധിച്ചു തുടങ്ങി. ഇതേ തുടര്‍ന്നായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷം ദര്‍ശനയുടെ ജീവിതം ആകെ മാറിമറിഞ്ഞു.
അബോധാവസ്ഥയിലായ കുട്ടി 45 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കുടംബത്തിന്റെ പ്രാര്‍ത്ഥനയും ദൈവാനുഗ്രഹവും കൊണ്ട് ദര്‍ശനയ്ക്ക് പിന്നീട് വീട്ടിലേക്ക് പോകാനുളള അവസ്ഥയിലെത്തി. ചെറിയ പ്രായത്തില്‍ തന്നെ കിടപ്പു രോഗിയായി മാറിയ ദര്‍ശന പക്ഷേ തളര്‍ന്നില്ല. അച്ചനും അമ്മയും രണ്ടു സഹോദരിമാരും കൂട്ടായി ഈ കുട്ടിക്കൊപ്പം നിന്നു. ഈ സമയത്താണ് തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയെ കുറിച്ചും ഫാദര്‍ ജോയ് കൂത്തൂരിനെ അറിച്ചും സിസ്റ്റര്‍ റോസല്‍ബ എഫ് എസ് സിയെ കുറിച്ചും അറിഞ്ഞത്. ചികിത്സ തേടിയെത്തിയ ശാന്തിഭവനില്‍ ദര്‍ശനയെ ഇരുകൈ നീട്ടി സ്വീകരിച്ചു. ദിവസവും ചിട്ടയായി നല്‍കുന്ന ചികിത്സയിലൂടെ ദര്‍ശന എഴുന്നേല്‍ക്കാനും പര സഹായത്തോടെ നടക്കാനും തുടങ്ങി. അസുഖം മാറി പഴയ അവസ്ഥയിലേക്ക് എത്താനും സ്‌കൂളില്‍ പോയി പഠനം തുടരാനുമുളള ആഗ്രഹവും ദര്‍ശനയ്ക്ക് പുതിയ വെളിച്ചം നല്‍കി.
രാവിലെ ശാന്തിഭവനിലേക്ക് അച്ചനും അമ്മയും ചേര്‍ന്നാണ് ദര്‍ശനയെ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. പതിനൊന്നുമണിയോടെ തിരിച്ചു വീട്ടിലാക്കിയാണ് അച്ചന്‍ ജോലിക്കായി പോകുന്നത്. വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോഴും പഠന കാര്യങ്ങളില്‍ അതീവ ശ്രദ്ധ കാണിച്ചു. ആറാം ക്ലാസിലെ പരീക്ഷകളെല്ലാം വീട്ടിലിരുന്ന് പഠിച്ച് പാസ്സായി. ദര്‍ശനയെ പഠിപ്പിക്കാന്‍ ആഴ്ചയിലൊരിക്കല്‍ അദ്ധ്യാപിക വീട്ടിലെത്തുന്നുണ്ട്. ഇതോടൊപ്പം പുസ്തക വായനയും കമ്പ്യൂട്ടറില്‍ അല്‍പ്പം ഗെയിമും കളിക്കും.
ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊക്കെ ദര്‍ശനയ്ക്ക് അമ്മയുടെ സഹായം വേണം. വലതു ഭാഗം തളര്‍ന്നു പോയപ്പോള്‍ ഇടതുകൈ കൊണ്ട് എഴുതി പഠിച്ചാണ് ദര്‍ശന തന്റെ രോഗാവസ്ഥയോട് പൊരുതിയിരുന്നത്. ഈ പോരാട്ടത്തിന് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലും മുഴുവന്‍ സ്റ്റാഫ് അംഗങ്ങളും ദര്‍ശനയ്‌ക്കൊപ്പമുണ്ട്. സൗജന്യമായാണ് ശാന്തിഭവനില്‍ എല്ലാ കിടപ്പുരോഗികളെയും ചികിത്സിക്കുന്നത്.
തൃശൂര്‍ പൂച്ചിന്നിപ്പാടം കോച്ചേരി പറമ്പില്‍ രാധാകൃഷ്ണന്റെയും രാധികയുടെയും ഇളയ മകളാണ് ദര്‍ശന. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മീരയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഗൗരിയുമാണ് സഹോദരിമാര്‍. ഇവര്‍ക്കൊപ്പം ശാരീരിക തളര്‍ച്ചയുളള ഹൃദ്രോഗിയായ അമ്മൂമയും കഴിയുന്നുണ്ട്. സ്വര്‍ണ പണിക്കാരനായ രാധാകൃഷ്ണന്‍ തൃശൂരില്‍ ഡൈ കടയില്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്.